ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 64-ാമത് പതിപ്പിന് സാംസ്കാരിക തലസ്ഥാനമായ തൃശൂർ ആതിഥേയത്വം വഹിക്കുകയാണ്.
2026 ജനുവരി 7 മുതൽ 11 വരെ അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം അരങ്ങേറുക.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള ചരിത്രസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
19 സബ് കമ്മിറ്റികളുടെയും ചെയർമാൻമാരുടെയും കൺവീനർമാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും തൃശ്ശൂരിലെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും ഈ മേള ഒരു വൻവിജയമാകുമെന്ന് ഉറപ്പുണ്ട്.
മേളയുടെ പ്രചാരണത്തിനായി പ്രോമോ വീഡിയോ അടക്കമുള്ള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഉപയോഗിക്കും.
പരിസ്ഥിതി സൗഹൃദ മേളയെന്ന നിലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് മാതൃകാപരമായ ഒരു കലോത്സവമാണ് ലക്ഷ്യമിടുന്നത്.
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂലൈ 25-ന് തിരുവനന്തപുരത്ത് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു.
തുടർന്ന്, ഓഗസ്റ്റ് 12-ന് ബഹു. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. കെ രാജന്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി.
* പങ്കാളിത്തം: 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.
* വേദികൾ: മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.
* താമസം: മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കും.
* ഭക്ഷണം: കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഉൾപ്പടെ എല്ലാവർക്കും മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഒരുക്കും.
* ബഡ്ജറ്റും സ്പോൺസർഷിപ്പും: സർക്കാർ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്പോൺസർമാരെ കണ്ടെത്തി മേള കൂടുതൽ വർണാഭമാക്കാൻ എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
* അവാർഡുകൾ: 'എ ഗ്രേഡ്' നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ 1,000 രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് നൽകും.
കൂടാതെ, സ്പോൺസർഷിപ്പിലൂടെ ഇവർക്ക് പ്രത്യേക മൊമെന്റോ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ട്രോഫി കമ്മിറ്റി ചെയ്യും.
സ്വർണ്ണക്കപ്പ് ഘോഷയാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കുന്നതാണ്.
തൃശ്ശൂരിലെ ജനപ്രതിനിധികളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.
*സംസ്ഥാന കലോൽസവം -2025 വേദികൾ*
വേദികൾ
1 തേക്കിൻകാട് മൈതാനം (എക്സിബിഷഷൻ ഗ്രൗണ്ട് )
2 തേക്കിൻകാട് മൈതാനം (തെക്കേ ഗോപുരനട )
3 തേക്കിൻകാട് മൈതാനം (നെഹ്റു പാർക്കിന് സമീപം )
4 സി.എം.എസ് എച്ച് എസ്. എസ് (ഓപ്പൺസ്റ്റേജ്) തൃശൂർ
5 സി.എം.എസ്.എച്ച് എസ്. എസ്. തൃശൂർ
6 വിവേകോദയം എച്ച് എസ്.എസ്. തൃശൂർ
7 വിവേകോദയം എച്ച് എസ്. എസ്. (ഓപ്പൺസ്റ്റേജ്) തൃശൂർ
8 മോഡൽ ബോയ്‌സ് എച്ച് എസ് എസ്
9 ഗവ ട്രെയിനിങ് കോളേജ് തൃശൂർ
10 സാഹിത്യ അക്കാദമി (ഓപ്പൺസ്റ്റേജ് )തൃശൂർ
11 സാഹിത്യ അക്കാദമി ഹാൾ തൃശൂർ
12 ടൗൺഹാൾ തൃശൂർ
13. സംഗീതനാടക അക്കാദമി ഹാൾ (കെ.ടി. മുഹമ്മദ് സ്‌മാരക തിയ്യറ്റർ)
14 പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ തൃശൂർ
15 ജവഹർ ബാലഭവൻ ഹാൾ തൃശൂർ
16 ഹോളി ഫാമിലി എച്ച് എസ് തൃശൂർ
17 ഹോളി ഫാമിലി എച്ച് എസ്.എസ്. തൃശൂർ
18 സെന്റ് ക്ലെയേഴ്സ് എൽ. പി. എസ്. തൃശൂർ
19 സെന്റ് ക്ലെയേഴ്സസ് എച്ച്. എസ്.എസ്.
20 ഫൈൻ ആർട്സ് കോളേജ് തൃശൂർ
21 സേക്രഡ് ഹാർട്ട് എച്ച് എസ്. എസ്. തൃശൂർ
22 സെന്റ് തോമസ് കേളേജ് എച്ച് എസ്.എസ്.
23 കാൽഡിയൻ സിറിയൻ എച്ച് എസ്.എസ്.
24 പോലീസ് അക്കാദമി രാമവർമ്മപുരം തൃശൂർ
25 മുരളി തിയറ്റർ
26 സെൻ്റ് ജോസഫ് എച്ച് എസ് തൃശൂർ
*സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്*
സ്കൂൾ ഒളിമ്പിക്സിന്റെ മാനുവൽ പരിഷ്കരണം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ഇത് പരിഷ്കരിച്ച് ഗവൺമെന്റ് ഉത്തരവ് ആകുന്ന മുറയ്ക്ക് കളരിപ്പയറ്റ് ഉൾപ്പെടെ പുതിയ മത്സരങ്ങളും നിലവിൽ ഉൾപ്പെടുത്താത്ത ചില മത്സരങ്ങളുടെ കാറ്റഗറികളും ഉൾപ്പെടുത്തുന്നതാണ്.
യു ഐ ഡി
യു ഐ ഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണയത്തിന് ഈ വർഷം പരിഗണിച്ചിട്ടില്ല.
യു ഐ ഡി ഇല്ല എന്ന കാരണത്താൽ എത്ര അധ്യാപക - അനധ്യാപക ജീവനക്കാർക്ക് തസ്തിക നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് കണക്ക് ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
യു ഐ ഡി ഇല്ല എന്ന കാരണം കൊണ്ട് ഒരു കുട്ടിക്കും അനുകൂല്യങ്ങൾ ലഭ്യമാകാതിരിക്കില്ല.
പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയെല്ലാം ലഭിക്കും.
യു ഐ ഡി വിഷയം ബാധിക്കുന്നത് തസ്തികകളെ മാത്രമാണ്.
ആധാർ കാർഡിനു പകരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖയാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താനും സ്‌കൂളുകളിലെ തസ്തിക നിർണയം കുറച്ചുകൂടി ലഘൂകരിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി അടങ്ങുന്ന ഒരു ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഒക്ടോബർ മാസത്തിൽ തന്നെ ഇത് സംബന്ധമായ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ റിപ്പോർട്ട് ലഭ്യമായ ഉടൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഭേദഗതികൾ വരുത്തും.
കെ ഇ ആർ പരിഷ്കരണം
കെ ഇ ആർ, ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഒമ്പതിൽ നിലവിൽ വന്നതിനു ശേഷം കാലാനുസൃതമായി ഒരുപാട് മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് വരികയും വിദ്യാഭ്യാസ അവകാശ നിയമം പോലുള്ള നിയമ നിർമ്മാണങ്ങൾ നടക്കുകയും വിവരസങ്കേതിക വിദ്യ എല്ലാ മേഖലകളിലും വികസിക്കുകയും ചെയ്തിട്ടുണ്ട്.
ആയതിൻ്റെ അടിസ്ഥാനത്തിൽ കെ ഇ ആർ- ലെ പല നിയമങ്ങളും ചട്ടങ്ങളും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമാണ്.
ഇത്തരം നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നതിൻ്റെ ഭാഗമായി നിയമനാംഗീകാരവും തസ്തികനിർണയവും ഉൾപ്പടെ സമന്വയ പ്ലാറ്റ്ഫോം മുഖേനെ ഓൺലൈൻ ആക്കുകയും ആയതിലെ നടപടികളിൽ ഓട്ടോമേഷൻ കൊണ്ടുവന്നു നടപ്പിൽ വരുത്താൻ സർക്കാർ തത്വത്തിൽ തീരുമാനം എടുക്കുകയും ചെയ്തു.
ഇത്തരത്തിൽ കെ ഇ ആർ സമൂലമായി പരിഷ്‌കരിക്കുന്നതിന് വകുപ്പ് തലത്തിൽ ഉദ്യോഗസ്ഥരുടെ സേവനം കൂടെ ലഭ്യമാക്കി പ്രൊപ്പോസൽ തയ്യാറാക്കി ആയത് സർക്കാരിൻ്റെ പരിഗണനയിലാണ്.
ആയത് നടപ്പിലാകുന്നതോട് കൂടി വകുപ്പിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും നടക്കുന്നതാണ്.
കെ ഇ ആർ പരിഷ്കരണം സംബന്ധിച്ച് നിലവിലുള്ള സമിതി ആവശ്യമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിൽ ആക്കുന്നതിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്.
ഈ സമിതികളുടെ പ്രവർത്തനം ഓഗസ്റ്റ് 25ന് ആരംഭിച്ചു.
2025 ജൂൺ 28 മുതൽ എയിഡഡ് സ്‌കൂളുകളിൽ നടന്ന ഭിന്നശേഷി സംവരണ നിയമനങ്ങൾ നടത്തേണ്ടത് ജില്ലാതല സമിതികളാണ്.
ഒഴിവുകൾ വിട്ടുനൽകേണ്ടതിനുള്ള സൗകര്യം സമന്വയ സോഫ്റ്റ്‌വെയറിൽ ആണ് ലഭ്യമാക്കിയിട്ടുള്ളത്.
സമന്വയ മുഖേന ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ മാനേജർമാർ ഉപയോഗപ്പെടുത്തി വരുന്നു.
2025-26 വർഷത്തെ തസ്തിക നിർണയം സംസ്ഥാനത്ത് നടത്തിയിട്ടുള്ളതിനാൽ ഭിന്നശേഷി സംവരണത്തിനായി വിട്ടു നൽകപ്പെട്ട ഒഴിവുകളുടെ സ്ഥിരീകരണം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് സ്ഥിരീകരിച്ച് ജില്ലാതല സമിതിയിലേക്ക് അയച്ചു വരുന്നു.
ജില്ലാതല സമിതികളുടെ സുഗമമായ പ്രവർത്തനത്തിന് ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം വരെയുള്ള ജില്ലാതല സമിതി, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ ഉദ്യോഗാർത്ഥികൾ എന്നിവർ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാറ്റഗറി ഒന്ന് മുതൽ ഏഴു വരെയുള്ള വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് ആഗസ്റ്റ് എട്ടിനു തന്നെ നൽകണമെന്ന കർശന നിർദേശം സർക്കാർ പുറപ്പെടുവിച്ചിരുന്നു.
ഇത്തരം ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി പ്രകാരമുള്ള ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്.
എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ നിയമന നടപടികളിലേക്ക് കടക്കും.
ഒക്ടോബർ മാസത്തിൽ തന്നെ ആയിരത്തി നാനൂറോളം ഭിന്ന ശേഷി ഉദ്യോഗാർഥികൾക്ക് ആദ്യ ഘട്ടത്തിൽ നിയമന ശുപാർശ നൽകാനാകും.
