SCROLL DOWN TO SEE MORE


Wednesday, September 16, 2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍


1. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കും.  ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1 -നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.


2. ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം' എന്ന് പേര് നല്‍കും. അന്തിമ തീരുമാനം  സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.


3. പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.


4. ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കൂ.


5. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും. നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഇപ്പോള്‍ പരിഗണനയിലിരിക്കുന്ന 5 വര്‍ഷത്തിന് ശേഷമുള്ള അവധി അപേക്ഷകള്‍ ദീര്‍ഘിപ്പിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമ്പോള്‍ കരാര്‍ വ്യവസ്ഥ നിലനില്‍ക്കുന്ന കേസുകളില്‍ അക്കാര്യവും പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കും.


6. ഒരു ഉദ്യോഗസ്ഥന്‍ 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. അധിക ചുമതല നല്‍കി കൃത്യനിര്‍വ്വഹണം നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും.


7. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് പതിനാറു മണിക്കൂര്‍ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 01-06-2020 പ്രാബല്യത്തില്‍ അനുമതി നല്‍കുക. ഇതിനാവശ്യമായ നിയമ- ചട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം ഭേദഗതി ചെയ്യും. 31-05-2020 വരെ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിലൂടെ സര്‍ക്കാര്‍ പ്രതിനിധി കൂടി പങ്കെടുത്ത സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങള്‍, പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയ തസ്തികകള്‍ എന്നിവ അംഗീകരിക്കും.


8. ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന്  ഒഴിവാക്കും. സ്കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയിഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തുകയും അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.


9. കേന്ദ്രാവിഷ്കൃത പദ്ധതികളുള്‍പ്പെടെ പല പദ്ധതികളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും പദ്ധതികള്‍ക്കായി നിയമിച്ച ജീവനക്കാര്‍ തുടരുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ വിവരങ്ങള്‍ കണ്ടെത്തി അധിക ജീവനക്കാരെ ആവശ്യമുള്ള വകുപ്പുകളിലേക്കു വിന്യസിക്കും.  ഇതു സംബന്ധിച്ച തുടര്‍ നടപടികളടങ്ങിയ കരട് കുറിപ്പുകള്‍ അവയുടെ നിര്‍വ്വഹണ കലണ്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.


10. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-ഓഫീസ് സോഫ്റ്റ് വെയര്‍, കമ്പ്യൂട്ടര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചുവരുന്ന ഓഫീസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്ക് പുനര്‍വിന്യാസം ചെയ്യും. ഓഫീസ് അറ്റന്‍ഡന്‍റ് തസ്തികകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റും. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ഐടി വകുപ്പുമായി ചേര്‍ന്ന് നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കും.


11. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകള്‍, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ സാങ്കേതിക വകുപ്പുകളിലും സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ പോലുള്ള സാങ്കേതിക സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് വരുന്നതിനാല്‍ ഇപ്പോള്‍ ക്ലറിക്കല്‍ സ്റ്റാഫ് തയാറാക്കി വരുന്ന ബില്ലുകളും റിപ്പോര്‍ട്ടുകളും എസ്റ്റിമേറ്റുകളും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇപ്പോഴുള്ള ജീവനക്കാര്‍ക്ക് തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ തന്നെ ഇരട്ടിപ്പായി ചെയ്തുവരുന്ന ടൈപ്പിസ്റ്റ് തുടങ്ങിയ ക്ലറിക്കല്‍ സ്റ്റാഫിന്‍റെ എണ്ണം കണ്ടെത്തി മറ്റു വകുപ്പുകളിലേക്കോ സ്ഥാപങ്ങളിലേക്കോ ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നിയോഗിക്കണം. ഇതിനായി ഭരണ പരിഷ്കാര വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചു നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് നടപടിക്കുറിപ്പ് തയ്യാറാക്കണം.


12. ക്ഷേമനിധികള്‍, കമ്മീഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റി കളായി രൂപീകരിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങള്‍ തുടങ്ങി ഒരേ മേഖലയില്‍ പൊതുവായി ഒരേ തരത്തിലുള്ള വികസന സേവന ഉദ്ദേശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ സാങ്കേതികമായി പുനഃസംഘടിപ്പിച്ച് ഭരണ-സേവന പ്രവര്‍ത്തനങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കി കഴിയുന്നത്ര ഒറ്റ ഭരണ സംവിധാനങ്ങളാക്കി മാറ്റും. ഇക്കാര്യത്തില്‍ നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടുന്ന കരട് കുറിപ്പുകള്‍ ആസൂത്രണ വകുപ്പും ഭരണ പരിഷ്കരണ വകുപ്പും കൂടിയാലോചിച്ചു ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.


13. സ്റ്റാറ്റ്യൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യല്‍ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന് ഒരു ഏകോപിത ഓഫീസ് സംവിധാനം മതിയാകും. ഇതു സാധ്യമാക്കുന്നതിനുള്ള കരട് നടപടികള്‍ അവയുടെ നിര്‍വഹണ കലണ്ടര്‍ ഉള്‍പ്പെടെ ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ആഭ്യന്തര, നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും.  


14. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സ്വന്തമായിട്ടുള്ളതും വാടകക്ക് ഉപയോഗി ക്കുന്നതുമായ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ധനകാര്യ വകുപ്പിന്‍റെ വെബ് സൈറ്റില്‍ ലഭ്യമായ 'വീല്‍സ്' എന്ന വെബ് അധിഷ്ഠിത വെഹിക്കിള്‍ മാനേജ്മെന്‍റ് സിസ്റ്റത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അതിന്‍റെ അടിസ്ഥാനത്തിലേ ഇനിമുതല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ വാങ്ങല്‍, പരിപാലനം, വില്പന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ എന്നിവ നടത്തുവാന്‍ പാടുള്ളു.


15. ഓരോ സര്‍ക്കാര്‍ ഓഫീസിലെയും സ്ഥാപനങ്ങളിലെയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ അവയുടെ പ്രതീക്ഷിത ലക്ഷ്യത്തിനായുള്ള വിനിയോഗക്ഷമതയുടെ അടിസ്ഥാനത്തില്‍ ചുരുക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ധനവകുപ്പ് പ്രസിദ്ധീകരിക്കുന്ന നിശ്ചിത ഫോറത്തില്‍ ഓണ്‍ലൈനായി അവരുടെ സ്ഥാപന മേധാവികള്‍ക്കു സമര്‍പ്പിക്കണം. വകുപ്പ് മേധാവികള്‍ ഇവ പരിശോധിച്ച് ശ്രദ്ധേയവും പ്രായോഗികവുമായ പദ്ധതി നിര്‍ദേശങ്ങള്‍ സംസ്ഥാന ആസൂത്രണ ബോഡ് മുഖേനയും അല്ലാതുള്ളവ ധനവകുപ്പിന് നേരിട്ടും സമര്‍പ്പിക്കേണ്ടതാണ്. അവയില്‍ നടപ്പാക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു സംസ്ഥാന തലത്തില്‍ പ്രത്യേക പാരിതോഷികം ധനവകുപ്പ് നല്‍കും.


16. വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കുന്നതല്ല.


17. ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം.


18. ഔദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഒരു ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം സ്പാര്‍ക്കിന്‍റെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏര്‍പ്പെടുത്തും.


19. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാന്‍ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങള്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വില്‍ക്കുന്നതിനുള്ള നടപടികള്‍ സ്റ്റോര്‍ പെര്‍ച്ചസ് വകുപ്പ് കൈക്കൊള്ളണം.


20. ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതല്‍ സ്ഥലം അവശ്യമുള്ളവര്‍ക്കു നല്‍കുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളില്‍ പൊതുമരാമത്തു വകുപ്പ് നിര്‍വഹണ നിര്‍ദേശങ്ങള്‍ തയാറാക്കേണ്ടതാണ്.


21. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തിരമായി പിരിച്ചെടുക്കാന്‍ മിഷന്‍ മോഡില്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കും.  ഭൂമിയുടെ കമ്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കും.


22. ഈ നടപടികള്‍ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള മറ്റെല്ലാ ചെലവു ചുരുക്കല്‍ നടപടികളും തുടരും.


23. എല്ലാ ചെലവു ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അവരുടെ മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ വിലാസം എന്നീ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ധനകാര്യ (വ്യയ) സെക്രട്ടറിക്കു ഇ-മെയിലായി രണ്ടാഴ്ചയ്ക്കകം അറിയിക്കണം.  


24. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പ്രവൃത്തിയുടെയും സപ്ലയറുടെയും  ബില്ലുകള്‍  നവംബര്‍ 1 മുതല്‍ ബില്‍ ഡിസ്കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും.


25. അധിക വായ്പക്കുള്ള നിബന്ധനകള്‍ എത്രയും പെട്ടെന്ന് പാലിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കും.


ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി


പൊതുസമൂഹത്തിന്‍റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും കൊല്ലം ആസ്ഥാനമായി 'ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി' സ്ഥാപിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.


കേരളത്തിലെ കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ അക്കാദമിക് പ്രോഗ്രാം നടത്തുന്നുണ്ട്. എം.ജി. സര്‍വകലാശാല 2015 മുതല്‍ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് 2019-ല്‍ യു.ജി.സി പുതിയ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം നാക് അക്രഡിറ്റേഷന്‍ 4-ല്‍ 3.26 നു മുകളില്‍ സ്കോര്‍ ഉണ്ടെങ്കിലേ സര്‍വകലാശാലയ്ക്ക് വിദൂര വിദ്യാഭ്യാസ പ്രോഗ്രോം നടത്താന്‍ കഴിയുകയുള്ളൂ. വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തുന്ന മൂന്ന് സര്‍വകലാശാലകള്‍ക്കും ഇപ്പോള്‍ ഈ സ്കോര്‍ ഇല്ല. അതേ സമയം ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസം തേടുന്നുണ്ട്. 2018-19-ല്‍ 80,552 വിദ്യാര്‍ത്ഥികളാണ് വിവിധ ബിരുദ കോഴ്സുകള്‍ക്ക് ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ വിദൂരവിദ്യാഭ്യാസം മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി സുഗമമായി നടപ്പിലാക്കുന്നതിനാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.


ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഡോ. ജെ. പ്രഭാഷിനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.


അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴില്‍, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കോഴ്സുകള്‍ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ നിര്‍ദിഷ്ട സര്‍വകലാശാലയില്‍ ഉണ്ടായിരിക്കും.


സര്‍വകലാശാലയുടെ ഭാഗമായി മേഖലാ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് സര്‍വകലാശാല നിലവില്‍ വരും. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.


വോട്ടിംഗ് സമയം ദീര്‍ഘിപ്പിക്കാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും


കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ദിഷ്ട ഭദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.


നിയമനം / മാറ്റം


1.വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാര്‍ലമെന്‍ററി കാര്യ വകുപ്പിന്‍റെ അധിക ചുമതല കൂടി ഇവര്‍ വഹിക്കും.


2.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിന്‍ഹയെ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. ഇന്‍ഡസ്ട്രീസ് (കാഷ്യൂ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.


3.സപ്ലൈക്കോ ചെയര്‍മാന്‍ &  മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായി മാറ്റി നിയമിക്കും.


4.തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലന്‍സും വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവില്‍ വഹിക്കുന്ന ചുമതലകള്‍ തുടര്‍ന്നും വഹിക്കും.


5.ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്‍റിംഗ് & സ്റ്റേഷനറി വകുപ്പിന്‍റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.


6.ലാന്‍റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയെ ഫിഷറീസ് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.


7.തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ. ബിജുവിനെ ലാന്‍റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും. സ്പെഷ്യല്‍ സെക്രട്ടറി (ലാന്‍റ് അക്വിസിഷന്‍) റവന്യൂ വകുപ്പിന്‍റെ അധിക ചുമതല തുടര്‍ന്നും വഹിക്കും.


8. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി വഹിക്കും.


9.ഫിഷറീസ് ഡയറക്ടര്‍ എം.ജി. രാജമാണിക്യത്തെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും.


10.വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കും.


*23 ഓര്‍ഡിനന്‍സുകള്‍ പുനഃവിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു*


1. 2020-ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ്

2. 2020-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്

3. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്സ് ആന്‍റ് സര്‍വീസസ് ടാക്സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

4. 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്

5. 2020-ലെ കേരള മിനറല്‍സ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്)  ഓര്‍ഡിനന്‍സ്.

6. 2020-ലെ കേരള അഗ്രകള്‍ച്ചറല്‍ വര്‍ക്കേഴ്സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

7. 2020-ലെ കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് (ഭേദഗതി) ഓര്‍ഡിനന്‍സ്.

8. 2020-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നോവേഷന്‍ ആന്‍റ് ടെക്നോളജി ഓര്‍ഡിനന്‍സ്.

9. 2020-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്.

10. 2020-ലെ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

11. 2020-ലെ പേമെന്‍റ് ഓഫ് സാലറീസ് ആന്‍റ് അലവന്‍സസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

12. 2020-ലെ കേരള ഡിസാസ്റ്റര്‍ ആന്‍റ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി (സ്പെഷ്യല്‍ പ്രൊവിഷന്‍സ്) ഓര്‍ഡിനന്‍സ്.

13. 2020-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സ് (2020-ലെ 31)

14. 2020-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സ് (2020-ലെ 32)

15. 2020-ലെ കേരള ജനറല്‍ സെയില്‍സ് ടാക്സ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

16. 2020-ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

17. 2020-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിംഗ് ആന്‍റ് അസൈന്‍മെന്‍റ്) (ഭേദഗതി) ഓര്‍ഡിനന്‍സ്.

18. 2020-ലെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട അധിക ചുമതലകള്‍) ഓര്‍ഡിനന്‍സ്.

19. 2020-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.

20. 2020-ലെ കേരള സ്റ്റേറ്റ് ഗുഡ്സ് ആന്‍റ് സര്‍വീസസ് ടാക്സ് (രണ്ടാം ഭേദഗതി)  ഓര്‍ഡിനന്‍സ്.

21. 2020-ലെ കേരള പ്രൊവിഷണല്‍ കളക്ഷന്‍ ഓഫ് റവന്യൂസ് (ഭേദഗതി) ഓര്‍ഡിനന്‍സ്.

22. 2020-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ഓര്‍ഡിനന്‍സ്.

23. 2020-ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്.


*ശമ്പള പരിഷ്കരണം*


കേരള സിറാമിക്സ് ലിമിറ്റ്ഡ് കമ്പനിയിലെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്കരണം ധനകാര്യ വകുപ്പും പബ്ലിക് എന്‍റര്‍പ്രൈസസ് ബോര്‍ഡും നിഷ്കര്‍ഷിച്ചുട്ടുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി 01-04-2011 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നടപ്പാക്കും. ശമ്പളപരിഷ്കരണത്തിന്‍റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് ഉത്തരവ് തീയതി മുതല്‍ മാത്രമേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ.


*തസ്തികകള്‍*


2010-ല്‍ അനുവദിച്ചതും 2011-12 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായ സംസ്ഥാനത്തെ അഞ്ച് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ 3 എച്ച്.എസ്.എസ്.ടി തസ്തികകളും 8 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകളും സൃഷ്ടിക്കാനും 6 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും തീരുമാനിച്ചു. കൊല്ലം ഗവ. ജവഹര്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍, അണക്കര ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍, മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍, തിരൂര്‍ ബി.പി. അങ്ങാടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂള്‍, വെസ്റ്റ് കല്ലട ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്നീ സ്കൂളുകളിലായിരിക്കും തസ്തികകള്‍ അനുവദിക്കുക.


*ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും തുക അനുവദിച്ചു*


കോഴിക്കോട് തോട്ടകടവത്ത് വൈഷ്ണവത്തില്‍ വിഷ്ണുവിന് കൃത്രിമക്കാല്‍ ഘടിപ്പിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ച് 1,97,000 രൂപ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.


*പിഴ ശിക്ഷ ഒഴിവാക്കും*


കോഴഞ്ചേരി മൈലപ്ര മേക്കോഴൂര്‍ തടത്തില്‍ വീട്ടില്‍ മോഹനന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍റ് സെഷന്‍സ് കോടതി ചുമത്തിയ ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കി നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചു. മോഹനന്‍ മരണപ്പെട്ട സാഹചര്യത്തില്‍ ഭാര്യ ശാന്ത സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണിത്.